ഇന്ത്യയില്‍ 5ജി സേവനം ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ. ഡൽഹിയില്‍ നടക്കുന്ന മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങള്‍ക്ക് തുടക്കമിടും. ടെലികോം മന്ത്രാലയം സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനാണ് ഇന്ത്യാ മൊബൈല്‍ കോൺഗ്രസ്. സ്പെക്ട്രം ലേലത്തില്‍ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, അദാനി ഡേറ്റ നെറ്റ്‍വര്‍ക്കുകള്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികളാണ് ഏറ്റവും കൂടുതല്‍ ലേലം വിളിച്ചത്. 20 വര്‍ഷത്തേയ്ക്കാണ് സ്പെക്ട്രം നല്‍കിയത്.(5g services will begin from october first in india)അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകും എന്നത് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാഗ്‌ദാനം.ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളിലാകും തുടക്കത്തില്‍ 5ജി എത്തുക. 2023 അവസാനത്തോടെ രാജ്യമാകെ 5ജി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. താരിഫ് പ്ലാനുകള്‍ ഉടന്‍ പ്രഖ്യാപിക്കും. ഫോര്‍ ജിയേക്കാള്‍ പത്തിരട്ടിയായിരിക്കും ഇന്‍റര്‍നെറ്റ് വേഗത. ഫൈവ് ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളിലായിരിക്കും സേവനം ലഭിക്കുക
തിരുപ്പതി > ഒരു തെലുങ്ക് സിനിമയ്‌ക്കുള്ള കഥപോലെ നാടകീയമായിരുന്നു കഴിഞ്ഞദിവസം തിരുപ്പതിയിൽ നടന്ന ഒരു വിവാഹം. ഭർത്താവിന്റെയും മുൻ കാമുകിയുടെയും വിവാഹം നടത്തിക്കൊടുത്ത വിമലയാണ് കഥയിലെ താരം. തിരുപ്പതി ജില്ലയിലെ അംബേദ്‌കർ നഗർ സ്വദേശി കല്ല്യാൺ ആണ് കഥാനായകൻ.
രണ്ട് വർഷം മുമ്പാണ് ടിക്‌ടോക് വഴി പരിചയപ്പെട്ട കല്ല്യാണും കടപ്പ ജില്ലയിൽ നിന്നുള്ള വിമലയും തമ്മിൽ വിവാഹിതരാകുന്നത്. വിവാഹത്തിന് മുമ്പ് മറ്റൊരു ടിക്‌ടോക്കറായ നിത്യശ്രീയുമായി കല്ല്യാണിന് പ്രണയമുണ്ടായിരുന്നു. ചില കാരണങ്ങളാൽ പിന്നീട് പിരിയുകയായിരുന്നു. കുറച്ചുദിവസം മുമ്പാണ് കല്ല്യാണിനെത്തേടി ഏറെ നാളുകൾക്കുശേഷം നിത്യശ്രീ അംബേദ്‌കർ നഗറിൽ എത്തുന്നത്. തന്നെ വിവാഹം കഴിക്കണമെന്നും ഈ ഗ്രാമത്തിൽ തന്നെ ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധം തിരിച്ചറിഞ്ഞ ഭാര്യ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. തങ്ങളുടെ വീട്ടിൽ ഒരുമിച്ച് താമസിക്കാനും സമ്മതിച്ചു. ബുധനാഴ്‌ച ഡക്കിളി ഗ്രാമത്തിലെ ക്ഷേത്രത്തിൽവച്ച് താലികെട്ടിയെങ്കിലും കല്ല്യാണത്തിന്റെ നിയമസാധുതയെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.
വർഗ്ഗീയകലാപമുണ്ടാക്കാനുള്ള വർഗ്ഗീയ തീവ്രവാദ ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണം: സിപിഐഎം
കണ്ണൂർ
ഹർത്താലിന്റെ മറവിൽ ജില്ലയിൽ വ്യാപകമായി ആക്രമണങ്ങൾ സംഘടിപ്പിച്ച പി.എഫ്.ഐ നടപടി അപലപനീയമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. മിന്നൽ ഹർത്താൽ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. വർഗ്ഗീയകലാപമുണ്ടാക്കാനുള്ള വർഗ്ഗീയ തീവ്രവാദ ശക്തികൾക്കെതിരെ ജാഗ്രത പാലിക്കാനും, മതസൗഹാർദം സംരക്ഷിക്കാനും എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ സെക്രട്ടറി ബഹുജനങ്ങളോട് അഭ്യർത്ഥിച്ചു.
മിന്നൽ ഹർത്താലിന്റെ മറവിൽ വ്യാപകമായി ആക്രമണങ്ങൾ സംഘടിപ്പിച്ച പി.എഫ്.ഐയും ഹർത്താലിനെ എതിർത്തുകൊണ്ട് ഭീഷണിയും ആക്രമണവും സംഘടിപ്പിച്ച ആർ.എസ്.എസും ഒരേതൂവൽ പക്ഷികളാണ്. കെ.എസ്.ആർ.ടി.സി ബസ്സുകൾക്കും, ചരക്ക് ലോറികൾക്കും, കടകൾക്കും, ഓഫീസുകൾക്കും, ഇരുചക്രവാഹനങ്ങൾക്കും നേരെ പി.എഫ്.ഐ ക്രമിനലുകൾ നടത്തിയ അക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. പെട്രോൾ ബോംബ് ഉപയോഗിച്ചാണ് ചിലയിടങ്ങളിൽ ആക്രമണം നടത്തിയത്. ചിലയിടങ്ങളിൽ മിന്നൽ ഹർത്താലിനെതിരെ ബഹുജനങ്ങളും, പോലീസും ഇടപെട്ടത് കൊണ്ട് അക്രമണം തടയാൻ കഴിഞ്ഞു. അല്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ അക്രമസംഭവങ്ങൾ ഉണ്ടായേനേ. മിന്നൽ ഹർത്താൽ ജനങ്ങളെ ദ്രോഹിക്കുന്നതും കോടതിവിധിക്കെതിരെയുമാണ്.
ഹർത്താലിനെ എതിർക്കാനായി രംഗത്ത് വന്ന ആർ.എസ്.എസ്സുകാരാണ് പാറാലിൽ പള്ളിയിൽ നിസ്‌കരിച്ച് വരികയായിരുന്നവരെ മർദ്ദിച്ചത്. പി.എഫ്.ഐ ഹർത്താൽ പരാജയപ്പെടുത്തണമെന്നും അതിനായി ദേശീയതയെ സ്‌നേഹിക്കുന്നവർ പാനൂരിൽ എത്തിച്ചേരണമെന്നും ഒരു യുദ്ധത്തിനാണ് നാം തയ്യാറാകേണ്ടതെന്നുമാണ് യുവമോർച്ച ജില്ലാസെക്രട്ടറി വാട്ട്‌സ്അപ്പ്വഴി സന്ദേശം നൽകിയത്. കടകൾ കയറി ഭീഷണിപ്പെടുത്തിയ പി.എഫ്.ഐയും കടകൾ പൂട്ടിയാൽ സ്ഥിരമായി പൂട്ടേണ്ടി വരുമെന്ന് ഭീഷണി സ്വരത്തിൽ സംസാരിച്ച ആർ.എസ്.എസും നാട്ടിലെ ശത്രുക്കളാണ്. ഈ വർഗ്ഗീയ-തീവ്രവാദ ശക്തികളെ ഒറ്റപ്പെടുത്തുകയും മതസൗഹാർദവും മാനവമൈത്രിയും നാട്ടിൽ ഊട്ടിയുറപ്പിക്കാനും എല്ലാ ജനാധിപത്യ മതേതര വിശ്വാസികളോടും, ബഹുജനങ്ങളോടും എം വി ജയരാജൻ അഭ്യർത്ഥിച്ചു.
ദേശീയപാതയിലെ മീഡിയനുകളുടെ അപാകത അടിയന്തിരമായി പരിഹരിക്കണം
കണ്ണൂർ പുതിയതെരു മുതൽ ചാല വരെ ദേശീയപാതയിൽ മീഡിയൻ സ്ഥാപിച്ചതിലെ അപാകത മൂലം അപകടങ്ങൾ കൂടുന്നതിനാൽ അടിയന്തിരമായി പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. തകർന്ന ഡിവൈഡറുകൾ പുനർനിർമ്മിക്കാമെന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെ തുടർന്ന് എൻഎച്ച്എഐ സമ്മതിച്ചെങ്കിലും അതുണ്ടായില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. കുഴികൾ അടക്കുക, മീഡിയനുകൾ പരിഷ്‌ക്കരിക്കുക, റിഫ്‌ളക്ടറുകൾ സ്ഥാപിക്കുക തുടങ്ങി സംയുക്ത പരിശോധനയെ തുടർന്ന് ഉറപ്പുനൽകിയ കാര്യങ്ങൾ നടപ്പിലാക്കണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. പുതിയതെരു-ചാല ദേശീയപാതയിൽ 63 ഹസാർഡ് മാർക്കറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മേലെ ചൊവ്വ മുതൽ താണ വരെ 150 മീഡിയൻ മാർക്കറുകൾ സ്ഥാപിച്ചതായും എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ അറിയിച്ചു. ബാക്കി വരുന്ന മീഡിയൻ മാർക്കറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. എംഎൽഎമാരായ കെ വി സുമേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് ഈ വിഷയം ഉന്നയിച്ചത്. ദേശീയപാതയിൽ തോട്ടട പോളിടെക്‌നിക്കിന് സമീപം എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിനായി ദേശീയപാത അതോറിറ്റിയുടെ അനുമതി തേടിയിട്ട് ഒരു വർഷത്തോളമായിട്ടും ലഭിച്ചില്ലെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ പറഞ്ഞു.
ആദിവാസി കോളനികളിലുള്ളവർക്ക് ആശ്രയമായ കോളയാട്-പെരുവ-കടൽക്കണ്ടം പാലം നിർമ്മാണത്തിന് യൂസർ ഏജൻസിയായ ഐടിഡിപി വനം വകുപ്പിന്റെ അനുമതിക്കായി പരിവേഷ് പോർട്ടലിൽ നൽകേണ്ട അപേക്ഷ അടിയന്തിരമായി നൽകണമെന്ന് കെ കെ ശൈലജ ടീച്ചർ എംഎൽഎ നിർദേശിച്ചു. വനഭൂമി വനേതര ആവശ്യത്തിനായി ഉപയോഗിക്കുന്നതിന് ഈ അനുമതി ആവശ്യമാണ്. പാലം നിർമ്മാണത്തിന് 0.1378 ഹെക്ടർ വനഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ 2,19,900 രൂപ ഐടിഡിപി കോർപസ് ഫണ്ടിൽനിന്ന് അനുവദിക്കും. ഇരിക്കൂർ പാലം റോഡിലെ കുഴികൾ ഒരാഴചയ്ക്കകം അടക്കണമെന്നും പുതിയ പാലത്തിനായി ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ ആരംഭിക്കണമെന്നും ശൈലജ ടീച്ചർ എംഎൽഎ നിർദേശം പൊതുമരാമത്ത് വകുപ്പിന് നൽകി.
കണിച്ചാർ, ആറളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഓടന്തോട് പാലത്തിന്റെ നിർമ്മാണം 90 ശതമാനം പൂർത്തീകരിച്ചതായി ഐടിഡിപി അറിയിച്ചു. ശേഷിക്കുന്ന പ്രവൃത്തികൾ ഡിസംബറോടെ പൂർത്തിയാക്കും.
ചെറുതാഴം, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് കട്ടിംഗ് അനുമതിക്ക് സംയുക്ത പരിശോധന പൂർത്തീകരിച്ചു. തുടർനടപടികൾ എൻഎച്ച്എഐ കോഴിക്കോട് റീജ്യനൽ ഓഫീസാണ് സ്വീകരിക്കേണ്ടത്.
പാനൂർ ഫയർ ആൻഡ് റെസ്‌ക്യു സ്‌റ്റേഷൻ താൽക്കാലികമായി പ്രവർത്തിക്കാൻ പോലീസ് സ്‌റ്റേഷൻ വളപ്പിലെ സിഐയുടെ കെട്ടിടം ആറ് മാസത്തേക്ക് അനുവദിച്ചിട്ടും അതിലേക്ക് മാറാത്തതിനാൽ നിലവിലെ ഓഫീസായ പാനൂർ വിശ്രമ മന്ദിരത്തിൽനിന്ന് ഒഴിവാകാൻ കലക്ടർ നിർദേശം നൽകി.
ആലക്കോട് കപ്പണ കോളനിയിൽ കുഴൽക്കിണർ സ്ഥാപിക്കാൻ കോളനി വാസിയായ ബാബു സ്ഥലം അനുവദിച്ചതിനാൽ തുടർനടപടിക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.
പാപ്പിനിശ്ശേരി-പിലാത്തറ റോഡിൽ പാപ്പിനിശ്ശേരി പാലത്തിലെ കുഴികൾ അടച്ചതായി കെഎസ്ടിപി അറിയിച്ചു. ഈ റോഡിലെ തെരുവു വിളക്കുകൾ സോളാർ സംവിധാനത്തിൽനിന്ന് മാറ്റി കെഎസ്ഇബിയിലേക്ക് കൈമാറാനായി ഗവ. സെക്രട്ടറി തലത്തിൽ ചർച്ച നടക്കുകയാണ്.
പഴയങ്ങാടി-പയ്യന്നൂർ റൂട്ടിൽ രാത്രി ഏഴിന് ശേഷം ബസുകൾ ട്രിപ്പ് മുടക്കുന്നത് പരിശോധിച്ച് സർവീസ് നടത്താത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു. ജനശതാബ്ദി ട്രെയിനിന് കണക്ഷനായി ദേശീയപാത വഴി കാഞ്ഞങ്ങാട് സർവീസ് പുനഃസ്ഥാപിച്ചതായി കെഎസ്ആർടിസി അറിയിച്ചു.
വടവന്തൂർ പാലം നിർമ്മാണം പുനരാരംഭിച്ചു. ഡിസംബർ 31നകം പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
നിർത്തലാക്കിയ കാലാങ്കി ഏകാധ്യാപക സ്‌കൂൾ നിലവിൽ പ്രവർത്തിക്കുന്നതായും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് കാത്തിരിക്കുന്നതായും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ശ്രീകണ്ഠപുരം നഗരസഭ വികസനത്തിന് അഞ്ച് കോടി രൂപയുടെ പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭ്യമായതായും ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായും പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
പട്ടുവം കൂത്താട്ട് മലയിടിച്ചിലിൽ അപകട ഭീഷണിയുണ്ടായ പ്രദശത്ത് കോഴിക്കോട് എൻഐടി, ജിയോളജിസ്റ്റ് സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ നാല് കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ സർക്കാറിലേക്ക് ശുപാർശ നൽകിയതായി എഡിഎം അറിയിച്ചു. ഇതിൽ രണ്ട് കുടുംബങ്ങളെ കൂടി ഉൾപ്പെടുത്താൻ തഹസിൽദാർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കലക്ടറേറ്റ് ഗ്രൗണ്ടിലും പരിസരത്തും ഉപേക്ഷിച്ചിരിക്കുന്ന വിവിധ വകുപ്പുകളുടെ വാഹനങ്ങൾ ഇ-ലേലം വഴി മാറ്റി തുടങ്ങിയതായി എഡിഎം അറിയിച്ചു.
ജില്ലയിൽ കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയ 55 പേർക്ക് വാറണ്ടി കാലയളവിന് ശേഷം റിപ്പയറിംഗിനുള്ള അപേക്ഷ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയതായി സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഇതിന് പഞ്ചായത്തുകൾ പ്രൊജക്ട് വെക്കണമെന്ന് കലക്ടർ നിർദേശിച്ചു. 134 പേർക്കാണ് ജില്ലയിൽ കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയത്.
ചൊറുക്കള-ബാറുപറമ്പ്-മയ്യിൽ-ചാലോട് റോഡിന് 291.63 കോടിയുടെ സാമ്പത്തിക അനുമതി കിഫ്ബിയിൽനിന്ന് ലഭിച്ചതായും ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നതായും കെആർഎഫ്ബി-പിഎംയു എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
യോഗത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. എംഎൽഎമാരായ കെ കെ ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, അസി. കലക്ടർ മിസൽ സാഗർ ഭരത്, ഡിപിഒ കെ പ്രകാശൻ, എഡിഎം കെ കെ ദിവാകരൻ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ദേശീയ പോഷണ മാസാചരണം ജില്ലാതല ഉദ്ഘാടനം നടത്തി
ദേശീയ പോഷണ മാസാചരണം ജില്ലാതല ഉദ്ഘാടനം കണ്ണൂർ മുനിസിപ്പൽ സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു. രോഗങ്ങൾ കൂടാനുള്ള പ്രധാന കാരണം നമ്മുടെ ഭക്ഷണ ശീലമാണെന്നും പോഷക മൂല്യമുള്ള ഭക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും പ്രസിഡണ്ട് പറഞ്ഞു.
എല്ലാ വർഷവും സെപ്റ്റംബർ ഒന്ന് മുതൽ 30 വരെയാണ് ദേശീയ പോഷണ മാസമായി ആചരിക്കുന്നത്. ശാരീരിക മാനസികാരോഗ്യത്തിനും വളർച്ചക്കും പോഷണത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണിത്.
സ്ത്രീകളുടെ ആരോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസവും പോഷകാഹാരവും, സ്ത്രീപക്ഷ ജലസംരക്ഷണ വിതരണ ക്രമം, ഗോത്രവർഗ മേഖലയിലെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമുള്ള പരമ്പരാഗത ഭക്ഷണക്രമം തുടങ്ങിയവയാണ് ഈ വർഷത്തെ ദേശീയ പോഷണ മാസാചരണത്തിന്റെ ലക്ഷ്യങ്ങൾ.
മാസാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. തദ്ദേശ സ്ഥാപന തലത്തിലും പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുടെ പോഷകാഹാര പ്രദർശനവും നടന്നു. 50 ഓളം വിഭവങ്ങൾ പ്രദർശിപ്പിച്ചു. ആദ്യ മൂന്ന് സ്ഥാനം നേടിയവർക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു. ജില്ലാ ആശുപത്രി ഡയറ്റീഷ്യൻ നിവേദിത രാഹുൽ പോഷണ മാസാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും എ എച്ച് കൗൺസിലർ അമൽ മരിയ കൗമാര പ്രായക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എം പി ജീജ അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ, പ്രാധാനാധ്യാപകൻ പ്രദീപ് നാറോത്ത്, പ്രിൻസിപ്പൽ കെ സ്വപ്ന, ഡി എം ഒ ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റ് സി ജി ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
\
രജിസ്ട്രേഷൻ തുടങ്ങി
കരുതലിന്റെ കരം നീട്ടാൻ ചെമ്പിലോട് അൻപ് ആർമി
സാന്ത്വന ചികിത്സ, ഗർഭകാല പരിചരണം, പ്രസവ ശുശ്രൂഷ എന്നിവക്കായി ചെമ്പിലോട് ഗ്രാമപഞ്ചായത്ത് 'അൻപ് ആർമി' രൂപീകരിക്കുന്നു. അൻപ് ആർമി സേനാംഗങ്ങൾക്കായുള്ള രജിസ്ട്രേഷൻ തുടങ്ങി. പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 25 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും സേനയിൽ അംഗങ്ങളാവാം. താൽപര്യമുള്ളവർ കുടുബശ്രീ മിഷൻ വഴിയോ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയോ രജിസ്റ്റർ ചെയ്യണം. ഇവരിൽ നിന്ന് മികച്ച പ്രവർത്തനം നടത്താൻ കഴിയുന്നവരെ തെരഞ്ഞെടുക്കും ഇവർക്ക് ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശീലനം നൽകും. പ്രഷർ പ്രമേഹ പരിശോധന, രോഗീപരിചരണം, എന്നിവയിലാണ് പരിശീലനം നൽകുക. ബോധവത്കരണ ക്ലാസുകളും നടത്തും. പഞ്ചായത്ത് പരിധിയിലെ രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് പ്രാഥമിക പട്ടിക തയ്യാറാക്കും. ആദ്യഘട്ടത്തിൽ കിടപ്പ് രോഗികൾക്കാണ്' സേവനം ലഭ്യമാവുക. ഫോൺ വിളിച്ചാലുടൻ വളണ്ടിയർമാർ വീടുകളിലെത്തും.
ഏറെ പേർക്ക് സഹായകരമാവുന്ന ഈ പദ്ധതിക്ക് ഒരു ലക്ഷം രൂപ വകയിരുത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ദാമോദരൻ പറഞ്ഞു. രോഗികൾ ആഗ്രഹിക്കുംവിധം ശ്രദ്ധാപൂർവമായ പരിചരണവും സ്നേഹവും ഉറപ്പു വരുത്താൻ അൻപ് ആർമി പ്രവർത്തകർക്ക് കഴിയും വിധമാണ് പരിശീലനം. സെപ്റ്റംബർ അവസാനത്തോടെ പദ്ധതി പ്രാവർത്തികമാക്കാൻ ഒരുങ്ങുകയാണ് പഞ്ചായത്ത്.
ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു
കണ്ണൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ ഈ അധ്യയനവർഷം ഫിസിക്‌സ്, കെമിസ്ട്രി, ഇംഗ്ലീഷ് വിഷയങ്ങളിൽ താൽക്കാലിക ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും സെപ്റ്റംബർ 28ന് രാവിലെ 10 മണിക്ക് നടക്കും. ഫോൺ. 04972 835106.
വന്യജീവി വാരാഘോഷം; മത്സരങ്ങളിൽ പങ്കെടുക്കാം
ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി വനം വകുപ്പ് സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാം. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി, വനവുമായി ബന്ധപ്പെട്ട യാത്രാവിവരണം, പോസ്റ്റർ ഡിസൈനിങ്, ഷോർട്ട് ഫിലിം തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. താൽപര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം. അവസാന തീയതി സെപ്റ്റംബർ 30. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി: 9447979082 / 04712360762, പോസ്റ്റർ ഡിസൈനിംഗ് : : 9447979028, 0471 2529303, ഷോർട്ട് ഫിലിം :9447979103 , 0487 2699017, യാത്രാ വിവരണം (ഇംഗ്ളീഷ്, മലയാളം): 9447979071 , 0497 2760394. കൂടുതൽ വിവരങ്ങൾ വനം വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
ലഹരി വിമുക്ത കേരളം: ജില്ലാ തല അധ്യാപക പരിശീലനം
ലഹരി വിമുക്ത കേരളത്തിനായി ഒക്ടോബർ രണ്ടിന് ജില്ലയിൽ വിദ്യാലയങ്ങളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസ് തല ബോധവത്കരണ ക്ലാസ് നൽകും. ഇതിനായി ജില്ലാ തല അധ്യാപക പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ കെ കെ രത്‌നകുമാരി അധ്യക്ഷയായി.
അസി. എക്‌സൈസ് കമ്മീഷണർ ടി രാഗേഷ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ആർ ഡി ഡി പി വി പ്രസീദ, എസ് കെ ജയദേവൻ, ടി പി അശോകൻ, രാജേഷ് കടന്നപ്പള്ളി, കെ കെ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. സമഗ്ര ശിക്ഷാ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഇ സി വിനോദ് സ്വാഗതവും കെ സി സുധീർ കുമാർ നന്ദിയും പറഞ്ഞു. സിവിൽ എക്‌സെസ് ഓഫീസർ കെ പി സമീർ, ഡോ. ദീപക് കെ പ്രഭാകർ എന്നിവർ ക്ലാസെടുത്തു. ജില്ലയിലെ അധ്യാപക പരിശീലനം തിങ്കളാഴ്ച മുതൽ ആരംഭിക്കും.
ഡി സി എ: 30 വരെ രജിസ്റ്റർ ചെയ്യാം
സ്‌കോൾ കേരള മുഖാന്തരം തെരഞ്ഞെടുത്ത സർക്കാർ/ എയ്ഡഡ് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി സി എ എട്ടാം ബാച്ചിന്റെ പ്രവേശന തീയതി സെപ്റ്റംബർ 30 വരെ പിഴയില്ലാതെയും ഒക്ടോബർ എട്ട് വരെ 60 രൂപ പിഴയോടെയും നീട്ടി. www.scolekerala.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫോൺ: 0471 2342950, 2342271, 2342369.
അസിസ്റ്റന്റ് ഇൻസ്ട്രക്ടർ നിയമനം
തൃക്കരിപ്പൂർ ഗവ. പോളിടെക്‌നിക് കോളേജിൽ സി എ ബി എം വിഷയത്തിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 26ന് രാവിലെ 10 മണിക്ക് പോളിടെക്‌നിക്കിൽ നടക്കും. യോഗ്യത: ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ്/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്. താൽപര്യമുള്ളവർ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പരിചയ സർട്ടിഫിക്കറ്റുകൾ അവയുടെ പകർപ്പുകൾ എന്നിവ സഹിതം രാവിലെ 9.30ന് പോളിടെക്‌നിക്കിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9995145988.
തെരുവുനായ ശല്യം: ഇരിക്കൂറിൽ
മൊബൈൽ വാക്‌സിനേഷൻ 25 മുതൽ
വർധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരമായി മൊബൈൽ വാക്‌സിനേഷൻ യൂണിറ്റ് രൂപീകരിച്ച് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്. പേവിഷബാധ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. വാക്‌സിനേഷൻ സെപ്റ്റംബർ 25ന് ആരംഭിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ വകയിരുത്തി. രണ്ട് വാഹനങ്ങളിലായാണ് വാക്‌സിനേഷൻ യൂണിറ്റ് പ്രവർത്തിക്കുക. ഒരു വെറ്റിനറി ഡോക്ടർ, രണ്ട് ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, നാല് പട്ടി പിടുത്തക്കാർ എന്നിവരാണ് ഒരു യൂണിറ്റിൽ ഉണ്ടാവുക. രാവിലെ ആറു മുതൽ വാക്‌സിനേഷൻ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി നടത്തിയ കണക്കെടുപ്പിൽ 2000ത്തോളം തെരുവ് നായകൾ ബ്ലോക്ക് പരിധിയിലുള്ളതായി കണ്ടെത്തി. ഇതിനുപുറമേ വളർത്തു നായ്ക്കൾക്കായി സൗജന്യ വാക്‌സിനേഷൻ ക്യാമ്പും സംഘടിപ്പിക്കും. വന്ധ്യംകരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കും.
സ്വയം തൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു
കേരള സർക്കാറിന്റെ ഒരു ലക്ഷം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന മൾട്ടി പർപ്പസ് സർവീസ് സെന്റേർസ്/ ജോബ് ക്ലബ്, കെസ്‌റൂ എന്നീ സബ്‌സിഡി സഹിതമുള്ള സ്വയം തൊഴിൽ പദ്ധതി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
മൾട്ടി പർപ്പസ് സർവീസ് സെന്റേർസ്/ ജോബ് ക്ലബ്: വായ്പാ തുക പരമാവധി 10 ലക്ഷം രൂപ. പ്രായം 21നും 45നും ഇടയിൽ(പിന്നോക്ക സമുദായക്കാർക്ക് 3 വർഷവും പട്ടികജാതി/പട്ടികവർഗ/ ഭിന്നശേഷിക്കാർക്ക് 5 വർഷവും ഇളവ് ലഭിക്കും). കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
കെസ്‌റൂ: വായ്പാ തുക പരമാവധി ഒരു ലക്ഷം രൂപ. പ്രായം 21നും 50നും ഇടയിൽ. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
ഫാഷൻ ഡിസൈനിങ് കോഴ്‌സ്
തോട്ടട ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് ഈ വർഷത്തെ ദ്വിവൽസര ഫാഷൻ ഡിസൈനിഗ് ആൻഡ് ഗാർമൻസ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ ഏഴ് വരെ www.polyadmission.org/gifd എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം. രജിസ്‌ട്രേഷൻ ഫീസ് 100 രൂപയോടെ (എസ് സി, എസ് ടി, വിഭാഗക്കാർക്ക് 50 രൂപ) പ്രവേശന പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തണം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ, രജിസ്‌ട്രേഷൻ നമ്പർ മുഖേന ലഭിക്കുന്ന ഒ ടി പിയോ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം. ഒന്നിൽ കൂടുതൽ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലേക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. യോഗ്യത: എസ് എസ് എൽ സി. ഉയർന്ന പ്രായപരിധി ഇല്ല. എസ് സി, എസ് ടി, എസ് ഇ ബി സി സംവരണത്തിന് അർഹതയുളളവർ അർഹത സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫീസിൽ നിന്ന് ലഭ്യമാക്കിയതിന് ശേഷം അപേക്ഷ സമർപ്പിക്കണം. ഫോൺ: 04972835260, 9495787669.
തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ട്രെയിനേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 30 വരെ നീട്ടി. ആറ് മാസത്തെ കോഴ്‌സിന് എസ് എസ് എൽ സിയാണ് യോഗ്യത. ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകൾ. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in ൽ ലഭിക്കും. ഫോൺ: 6282880280, 8921272179, 9496233868
വിചാരണ മാറ്റി
കൂത്തുപറമ്പ് ലാന്റ് ട്രൈബ്യൂണൽ ഓഫീസിൽ സെപ്റ്റംബർ 23ന് നടത്താനിരുന്ന എല്ലാ വിചാരണ കേസുകളും സെപ്റ്റംബർ 26ലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എൽ ആർ സ്‌പെഷ്യൽ തഹസിൽദാർ അറിയിച്ചു.
ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കേരള ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം. 2021-22 അധ്യയന വർഷത്തിൽ കേരള, സി ബി എസ് ഇ സിലബസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും ഐ സി എസ് ഇ സിലബസിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയവർക്കുമാണ് അവാർഡ്. ക്ഷേമനിധി അംഗമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം അംഗത്വ രജിസ്‌ട്രേഷന്റെ കോപ്പി, സാക്ഷ്യപത്രം, അംഗത്തിന്റെ ബാങ്ക് പാസ് ബുക്ക് കോപ്പി, മാർക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിദ്യാർഥിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം. ഒക്ടോബർ 15നകം അപേക്ഷ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാ